Tuesday, January 29, 2008

പഴയ എച്ച്‌.എം.ടി ഇപ്പോഴും ഓടുന്നു...

പഴയ എച്ച്‌.എം.ടി ഇപ്പോഴും ഓടുന്നു... മന്ത്രിമാരെയും മന്ത്രിസഭയേയും ചുറ്റിക്കുന്നു!
കിരണിന്റെ
എന്ന പോസ്റ്റിന്‌ എഴുതിയ കമന്റുകള്‍
1. കിരണേ, യൂണിയനുകള്‍ എന്തെല്ലാം പറഞ്ഞു ന്യായീകരിച്ചാലും, പാവപ്പെട്ട ജനങ്ങളെ കുടിയിറക്കി
ഏറ്റെടുത്ത സംസ്ഥാന ഗവണ്മെന്റിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമി നിയമം മറികടന്നാണ്‌ ബോംബെ ഏഡിഷനില്‍ മാത്രം പരസ്യവും നല്‍കി വേണ്ടപ്പെട്ട ചില 'ഭൂസ്വാമി'മാര്‍ക്ക്‌ ഐ.ടി കൃഷിയിറക്കാനെന്ന പേരില്‍ ചുളുവിലയ്ക്ക്‌ തീറെഴുതാന്‍ കുറേ കഴുവേറി മക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന്, കണ്ടതും കേട്ടതുമായ വിവരങ്ങള്‍വെച്ച്‌ തലയ്ക്കകത്ത്‌ കളിമണ്ണ്‌ അല്ലാത്ത ഏതൊരാളിനും മനസ്സിലാക്കാവുന്നതേയുള്ളൂ.അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞതും, നിയമമന്ത്രി വിജയകുമാര്‍ പറഞ്ഞതും ശ്രദ്ധിച്ചിരിക്കുമല്ലോ? ഇതിന്റെ പേരില്‍ ഒരു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തികച്ചും ന്യായമാണ്‌. ഹൈക്കോടതി ഇക്കാര്യത്തില്‍ എന്തുപറയുന്നുവെന്നു കൂടി നോക്കാം. ഭൂമി തിരിച്ചെടുക്കാനുള്ള ആര്‍ജ്ജവം ഗവണ്‍മന്റ്‌ കാണിക്കുകയും ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം വീഴ്ചവരുത്തിയവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരേ നടപടിയെടുക്കാനും കഴിയില്ലെങ്കില്‍ അച്ചുതാനന്ദന്‍ രാജിവെച്ചു പോകുകയാണ്‌ ഏറ്റവും നല്ലത്‌.
2. കിരണേ, ഉമ്മന്‍ ചാണ്ടി ഭരിക്കുന്ന രണ്ടായിരത്തിയാറില്‍ ഏകദേശം മാര്‍ക്കറ്റ്‌ വിലയ്ക്ക്‌ തുല്യമായ വിലനല്‍കിയാണ്‌ ബ്ലൂസ്റ്റാര്‍ എച്ച്‌.എം.ടിയുടെ കൈവശമിരിക്കുന്ന ഭൂമി വാങ്ങാന്‍ ശ്രമിച്ചതെന്നവാദം ശരിയായാല്‍ തന്നെയും, കേരളത്തിനകത്ത്‌ പരസ്യം ചെയ്താലും ഇതില്‍ കൂടുതലൊന്നും കിട്ടാന്‍ സാദ്ധ്യതയില്ലെന്നുള്ള ഊഹം അല്‍പം കടന്നൗപോയില്ലേ? അതോ കേരളത്തില്‍ ഇത്രയും പണം മുടക്കി ഇതു വാങ്ങാന്‍ കഴിവുള്ളവരാരും ഇന്നുജീവിച്ചിരിപ്പില്ല്ലെന്നങ്ങു കരുതിയോ? ഇനി ഒരുപക്ഷേ അങ്ങനെ കേരളത്തില്‍ ഇതുവാങ്ങാന്‍ ആമ്പിയറുള്ള ആരുമില്ലെങ്കില്‍ തന്നെ പ്രവാസികളായ മലയാളികളാരെങ്കിലും താല്‍പര്യം കാട്ടിക്കൂടെന്നില്ലല്ലോ? വില്‍കുന്നവനെ സംബധിച്ചിടത്തോളം വില്‍പനച്ചരക്കിന്‌ പരമാവധി വില കിട്ടുക എന്ന സാമാന്യ കച്ചവടതന്ത്രം പരിഗണിക്കുകയാണെങ്കില്‍ പരമാവധി ആവശ്യക്കാരിലേക്ക്‌ പരസ്യം എത്തിക്കുകയാണ്‌ അതിനുള്ള പോംവഴിയെന്നത്‌ കേവലം തെരുവുകച്ചവടക്കാരനും അറിയുന്ന ഒന്നായിരിക്കും.ഒരു വസ്തു വില്‍പനയ്ക്ക്‌ വന്നാല്‍ പ്രദേശവാസികള്‍ക്കായിരിക്കും അതുകൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ഭലപ്രദമെന്നിരിക്കെ നാട്ടിലാരുമറിയേണ്ട, ബോംബേ ക്കാരെ മാത്രമറിയിച്ചാല്‍ മതി, നാട്ടിലുള്ള എരപ്പാളികളൊന്നിന്റെയും കയ്യില്‍ ഒരു പിണ്ണാക്കുമില്ല, ഉണ്ടെങ്കില്‍ തന്നെ കാശ്‌ മുടക്കാന്‍ തയ്യാറാകില്ലെന്നൊക്കെയുള്ള നിഗമനങ്ങള്‍ അത്ര ശരിയാണെന്നു തോന്നുന്നുണ്ടോ? ഇത്തരം നിഗമനങ്ങള്‍ ആരെടുത്തു? അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെ എന്നത്‌ സംശയമുണര്‍ത്തുന്ന ഒന്നാണ്‌. അധവാ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം സ്വാഭാവികമായി സംഭവിച്ച കാര്യമാണെങ്കില്‍ പിന്നെയെന്തിന്‌ ഭൂമിവില്‍പനയ്ക്കായി ഇത്രയും കാലം കാത്തിരുന്നു? അന്ന് രണ്ടായിരത്തി ആറില്‍ തന്നെ കച്ചവടം ഉറപ്പിക്കാമായിരുന്നില്ലേ? റവന്യൂ വകുപ്പ്‌ പോക്കുവരവുചെയ്യാത്ത ഭൂമി മറ്റാര്‍ക്കെങ്കികും വില്‍പന നടത്താന്‍ ഇന്‍ഡ്യയില്‍ സാധിക്കുമോ? അന്ന് ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നില്ലെങ്കില്‍, അല്ലെങ്കില്‍ ഏതെങ്കിലും കരാര്‍ ഉറപ്പിച്ച്‌ അഡ്വാന്‍സ്‌ വാങ്ങിയിട്ടില്ലെങ്കില്‍, ഇന്ന് എച്ച്‌.എം.ടിക്ക്‌ ഭൂമിവില്‍ക്കാന്‍ നിയമപ്രകാരം കഴിയുമെങ്കില്‍ കൂടിയും ഇന്നത്തെ മാര്‍ക്കറ്റ്‌ വില ബാധകമാകാതിരിക്കുന്നതെങ്ങനെ? അന്ന് വിലനിശ്ചയിച്ച്‌ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ എന്റെ ഈ വാദം പിന്‍വലിക്കുന്നു. ഇനി രണ്ടാമത്തെ കാര്യം, എച്ച്‌.എം.ടി യ്ക്ക്‌ നിയമപ്രകാരം ഭൂമി എന്താവശ്യത്തിനു വേണമെങ്കിലും എങ്ങനെയും കൈകാര്യം ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്നതിനെ സംബന്ധിച്ച്‌. ഇതിപ്പോള്‍ വളരെ വ്യക്തമായി നിയമവകുപ്പിന്റെ നിലപാടുകളില്‍ നിന്നും, അഡ്വക്കേറ്റ്‌ ജനറലിന്റെ ഇന്നത്തെ ഹൈക്കോടാതി സത്യവാങ്മൂലത്തില്‍ നിന്നും മനസ്സിലാകുന്നത്‌, അതിനു തീരെ നിയമസാദ്ധ്യതയില്ലെന്നും, എച്ച്‌.എം.ടി യ്ക്ക്‌ ഭൂമി വില്‍ക്കാന്‍ യാതൊരവകാശവുമില്ലെന്നും, സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കണമെന്നുമാണല്ലോ? അങ്ങനെയെങ്കില്‍ വളരെ നേരുത്തേ തന്നെ നിയമവകുപ്പ്‌ പുറപ്പെടുവിച്ചിരുന്ന ഈ നിയമോപദേശത്തെ മറികടന്ന് ഭൂമിക്ക്‌ പോക്കുവരവു നടത്താന്‍ കരീമും, രാജേന്ദ്രനും കൂടി നടത്തിയ മീറ്റിംഗില്‍ എങ്ങനെ സാധിച്ചു? യൂണിയനുകളുടെ അനുവാദം മാത്രമേ ഇക്കാര്യത്തില്‍ ഉത്തരവാദമുള്ള ഒറി സര്‍ക്കരിന്‌ വേണ്ടതുള്ളൂ? ഇത്തരത്തില്‍ പോക്കുവരവു നടത്തി വില്‍പനയ്ക്ക്‌ കളമൊരുക്കാന്‍ ഇവര്‍ക്കധികാരമുണ്ടോ? നിയമവകുപ്പിന്റെ ഉത്തരവിനെ മറച്ചുവെയ്ക്കുകവഴി രാജേന്ദ്രനും, കരീമും, കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയല്ലേ ചെയ്തത്‌? അവരിക്കാര്യമൊന്നും പരിശോധിച്ചിരുന്നില്ലെങ്കില്‍,അല്ലാതെ യാണിതിനൊക്കെ ഒത്താശചെയ്തതെന്നു വാദിച്ചാലും അധികാരത്തില്‍ തുടരാന്‍ ഇവര്‍ക്കവകാശമുണ്ടോ? ഇതുകൊണ്ടൊക്കെയാണ്‌ ചില കഴുവേറിമക്കള്‍ നാടുനന്നാക്കാനിറങ്ങിയിരിക്കുന്നു എന്നു പറഞ്ഞുപോയത്‌.
3. കിരണ്‍, ക്ഷമിക്കുക, രണ്ടുപ്രാവശ്യവും ലിങ്ക്‌ ശരിയായ രീതിയില്‍ വന്നില്ല ലിങ്കുകള്‍ താഴെ ക്കൊടുക്കുന്നു. ആവര്‍ത്തിച്ച കമന്റുകള്‍ ദയവായി ഡിലീറ്റുമല്ലോ.
4. കിരണേ,ബ്ലൂസ്റ്റാര്‍ ഇതിനിടയില്‍ പെട്ടുപോയി എന്ന നിരീക്ഷണത്തോട്‌ യോജിക്കുന്നു, എന്നാലും കോടതി വിധി എന്തായിരുന്നാലും അവര്‍ക്ക്‌ അവരുടെ കാശ്‌ ഊരാന്‍ പറ്റിയ പഴുതുകള്‍ ഉണ്ടാകും. സ്ഥലം കിട്ടിയില്ലെങ്കില്‍ പലിശസഹിതം കൊടുത്ത പണവും ഈടാക്കി അവര്‍ ഒരു വന്‍ തുക നഷ്ടപരിഹാരവും ആവശ്യപ്പെട്ട്‌ ഒരു കേസും പ്രതീക്ഷിക്കാം.പിന്നെ കമ്മീഷന്‍ അമുക്കിയ ചിലവിദ്വാന്മാരുടെ കാര്യം, ഇരുമ്പ്‌ കുടിച്ച വെള്ളം എത്ര പിഴിഞ്ഞാലും കവിട്ടുമോ എന്നത്‌ ബ്ലൂസ്റ്റാറിന്‌ കണ്ടറിയാം. എന്തായാലും ഭരണം ഒന്നാംതരം തന്നെ. കോഗ്ഗ്രസ്സുകാരെ കടത്തിവെട്ടിക്കളഞ്ഞു. ഒരിക്കലും ഇത്രയും പ്രതീക്ഷിച്ചില്ലെന്നുമാത്രം!മന്ത്രിമാര്‍ക്ക്‌ കൂട്ടുത്തരവാദിത്വം മാത്രമല്ല ഒരുത്തരവാദിത്വവുമില്ലെന്ന് കരീമിന്റെ 'നിയമവകുപ്പിന്റെ ഉപദേശം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന' പ്രസ്ഥാവനയോടെ മനസ്സിലാക്കാം. ഇത്തരത്തില്‍ ചെയ്യുന്ന ജോലിയോട്‌ യാതൊരുത്തരവാദിത്വവുമില്ലാത്ത മന്ത്രിമാര്‍ ജനങ്ങള്‍ക്കൊരു ഭാരം തന്നെയല്ലേ?
5. കിരണേ, അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ കരീമിനും, രാജേന്ദ്രനുമിട്ടൊരു പണികൊടുക്കാന്‍ വേണ്ടിയാണ്‌ വിജയകുമാര്‍ നിയമവകുപ്പ്‌ വ്യവസായവകുപ്പിനും, റവന്യൂവകുപ്പിനും (വ്യവസായവകുപ്പ്‌ ആവശ്യപ്പെട്ട്‌ വാങ്ങിയ) നിയമോപദേശം പരസ്യമായി പ്രഖ്യാപിച്ചതെന്നു കരുതണം അല്ലേ? ഇത്തരമൊരു നിയമോപദേശം ലഭിച്ചിട്ടും അതു ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന പ്രസ്താവന നടത്തിയ കരീമിനേയും രാജേന്ദ്രനേയും, ഫോളോ അപ്പ്‌ ചെയ്ത്‌ 'ശ്രദ്ധയില്‍ പെടുത്തി' ഭൂമി സര്‍ക്കാരിനേക്കൊണ്ട്‌ ഏറ്റെടുപ്പിക്കുന്നത്‌ വരെയുള്ള ചുമതല നിയമവകുപ്പിന്റേയും, വിജയകുമാറിന്റേയും, അതു കൊള്ളാം.കരീമിന്റെയും, രാജേന്ദ്രന്റേയും'ശ്രദ്ധയില്ലായ്മ'യ്ക്ക്‌ ഒരു പ്രശ്നവുമില്ല. ഇത്തരത്തില്‍ ട്രേഡ്‌യൂണിയനുകള്‍ ഇടപെടുകയും, പോക്കുവരവ്‌ നടത്തല്‍ മരവിപ്പിക്കുകയും ചെയ്തിരുന്ന ഭൂമി, അപ്രതീക്ഷിതമായി ഈ രണ്ട്‌ മന്ത്രി പുംഗവന്മാരും ചേര്‍ന്നുള്ള മീറ്റിംഗില്‍, നിയമവകുപ്പിന്റെ ഈ നിര്‍ദ്ദേശം പരാമര്‍ശിക്കുകപോലും ചെയ്യാതെ ഓണ്‍ ദ്‌ സ്പോട്ട്‌ പോക്കുവരവ്‌ നടത്തിക്കൊടുക്കാന്‍ രാജേന്ദ്രനെന്തായിരുന്നു അത്ര ധൃതി? രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ അഭിപ്രായം തേടിയിരുന്നോ? ഇക്കാര്യം കാബിനെറ്റ്‌ ചര്‍ച്ചചെയ്തിരുന്നോ? മന്ത്രിസഭ ഇക്കാര്യത്തില്‍ എന്തെങ്കിലും നിലപാട്‌ സ്വീകരിച്ചിരുന്നോ? ഇടതു മുന്നണിയില്‍ തന്നെ ഇക്കാര്യം സംബന്ധിച്ച്‌ എന്തെങ്കിലും കാര്യം ചര്‍ച്ചയ്ക്കു വന്നിരുന്നോ എന്നറിയില്ല. അതോ ഇത്തരം കാര്യങ്ങളില്‍ ഏരണാകുളത്തെ ട്രേഡ്‌യൂണിയന്‍ നേതാക്കളാണോ മന്ത്രിമാരുടെ അവസാനവാക്ക്‌? കമ്പനി അവകാശപ്പെടുന്നതുപോലെ ഇതൊരു സൈബര്‍ പാര്‍ക്കും അതുവഴി ഐ.ടി വികസനവുമാണ്‌ ലക്ഷ്യമിട്ടിരുന്നതെങ്കില്‍, മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി വകുപ്പ്‌ ഇതറിയാതെ(ഔദ്യോഗികമായി) പോയതെന്തേ?. ഇനി ബ്ലൂസ്റ്റാറിന്‌ എന്തും ചെയ്യാമെന്ന് തീര്‍പ്പു കല്‍പിച്ചിട്ടുള്ള ഭൂമിയാണെങ്കില്‍ വെറുതേയെന്തിനൊരു ഐ.ടി പുകമറ? അവര്‍ക്ക്‌ ഷോപ്പിംഗ്‌ കോമ്പ്ലക്സുകളോ, ഫ്ലാറ്റുകളോ , കാഴ്ചബംഗ്ലാവോ പണിയാമല്ലോ! കൂട്ടത്തില്‍ ചില കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്‌ ഐ.ടി കമ്പനികള്‍ക്ക്‌ വാടകയ്ക്കും കൊടുക്കാം. ഒരു സര്‍ക്കാരിനും ചോദ്യം ചെയ്യാനധികാരമില്ല. അപ്പോഴാണ്‌ ഇതിലെന്തോകള്ളക്കളിയുണ്ടെന്ന് സംശയമുണരുന്നത്‌.കണ്ണൂസ്‌ പറഞ്ഞതിനോട്‌ യോജിക്കുന്നു. കരീമിന്‌ ഇതില്‍ എന്തോ താല്‍പര്യ സംരക്ഷണ ലക്ഷ്യമുണ്ടായിരുന്നു എന്ന അയാളുടെ ഇക്കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലെ നിലപടുകളിലെ വഴുക്കല്‍ കണ്ടാല്‍ ബോധ്യപ്പെടും.കിരണ്‍ പറഞ്ഞതുപോലെ ഒരുപക്ഷേ ഇതില്‍ ഗ്രൂപ്പിനതീതമായ ഒരു ഒത്തൊരുമയും ഉണ്ടായിരുന്നിരിക്കാം. ഏതായാലും ആരൊക്കെയോ ചിലര്‍ ഈ ഇടപാടുമായി ബന്ധപ്പെട്ട്‌ നാലഞ്ച്‌ തലമുറയ്ക്ക്‌ പണിയെടുക്കാതെ സുഭിക്ഷമായി കഴിയാനുള്ള 'വഹ' യുണ്ടാക്കിയിട്ടുണ്ടെന്നകാര്യത്തില്‍ കിരണും, കണ്ണൂസിനും യോജിപ്പുണ്ടെന്ന് കരുതുന്നു.
6. കിരണേ, എഴുതാപ്പുറം വായിച്ചതല്ല, നിയമോപദേശം നല്‍കിയ വിജയകുമാറിനും നിയമവകുപ്പിനും നേരേയുള്ളത്രമുന വ്യവസായവകുപ്പിനും, രാജേന്ദ്രനും നേരേയില്ലേയെന്നൊരു സംശയംതോന്നിയത്‌ സ്വാഭാവികം മാത്രമാണ്‌. താങ്കള്‍ കരീമിനേയും രാജേന്ദ്രനേയും ന്യായീകരിച്ചു എന്ന് ഞാന്‍ അര്‍ത്ഥമാക്കിയിട്ടില്ല. ഏതായാലും ഈ 'ദുരൂഹത' മറനീക്കി പുറത്തുവരട്ടെ നമുക്ക്‌ കാത്തിരിക്കാം. പിന്നെ ഈ ഇടപാടില്‍ പണത്തിന്റെ കളികള്‍ ഒന്നും നടന്നിട്ടില്ലെന്നൊക്കെ നമുക്ക്‌ സാങ്കേതികത്വം പറഞ്ഞ്‌ ആലങ്കാരികമായി പറഞ്ഞുവെക്കാം. സത്യം പുറത്തുവരുമ്പോഴേ ഇതില്‍ നടന്നിട്ടുള്ള മുഴുവന്‍ കളികളും (അതുപുറത്തുവരുമോയെന്ന് ആരറിഞ്ഞു!) പുറത്തുവരൂ. നമുക്ക്‌ കുറേയൊക്കെ ഊഹിക്കാമെന്നുമാത്രം.

Wednesday, January 2, 2008

അരിവില കൂടട്ടങ്ങനെ കൂടട്ടെ!

സന്തോഷിന്റെ
എന്ന പോസ്റ്റിന്‌ എഴുതിയ കമന്റ്‌
ലപ്പുഴ ജില്ലയിലെ ഓണാട്ടുകരയില്‍ ഇന്നും നെല്‍കൃഷി ചെയ്യുന്ന അപൂര്‍വ്വം കുടുംബങ്ങളില്‍ ഒന്നാണ്‌ എന്റേത്‌.നെല്‍ കൃഷി വന്‍ നഷ്ടമുണ്ടാക്കുന്ന ഒന്നാണെന്ന് ആരെക്കാളും നന്നായി എനിക്കറിയാമെങ്കിലും പരമ്പരാഗതമായി പാടശേഖരവും, പുഞ്ചയും, വിരിപ്പുമെല്ലാമുള്ള ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചതിന്റെ പേരിലും ചെറുപ്പം തൊട്ടേ ഈ കൃഷി അന്നമൂട്ടിയിരുന്നതിന്റെ നന്ദിയും കടപ്പാടും ഇന്നുമുള്ളതിനാലും, കാളയും, കലപ്പയും, തടിച്ചെരുപ്പും, 'മരവും', ചക്രവും അറയും അങ്ങനെ കൃഷിയെന്നത്‌ രക്തതില്‍ അലിഞ്ഞു ചേര്‍ന്നതിനാലും, എന്റെ പിതാവ്‌ നെല്‍കൃഷി നിര്‍ത്തിയിട്ടില്ല.

ഓരോ വര്‍ഷവും കൃഷി കഴിഞ്ഞ്‌ കണക്കെടുക്കുമ്പോള്‍ നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രം കൈമുതലായിട്ടും ഒരു സര്‍ക്കാര്‍ ഉദ്യോഗം കൂടി ഉണ്ടായിരുന്നതുകൊണ്ടും, അന്തസ്സായി നാലു ജോലിക്കാരുടേതിനു തുല്യമായ പണി പാടത്ത്‌ ചെയ്യാന്‍ ഒരു മടിയുമില്ലത്തതുകൊണ്ടും, അത്‌ പണിക്കാരേക്കാള്‍ നന്നായി അറിയാമെന്നതുകൊണ്ടും മാത്രമാണ്‌ നഷ്ടമായിട്ടുകൂടി അദ്ദേഹത്തിന്‌ ഇത്രകാലവും അത്‌ മുന്നോട്ട്‌ കൊണ്ടുപോകാന്‍ കഴിഞ്ഞത്‌. ഞാന്‍ ഓരോ വര്‍ഷവും ചോദിക്കുമ്പോള്‍ "നിര്‍ത്തിയെടാ, ഇപ്രവാശ്യത്തേതുകൂടിയേയുള്ളൂ, ഇത്‌ ലാസ്റ്റാണ്‌ എങ്ങനെയെങ്കിലും ഒന്നു കൊയ്ത്‌ കരയ്ക്കെത്തിച്ചാല്‍ മാത്രം മതി" യെന്നും പറുമ്പോഴും, എന്റെ ഉമ്മിച്ച അതിനെതിരേ "നിനക്കെന്താ, ഇതിങ്ങനെതന്നെ എന്നും പറയും, ഒരു 'കിറിമി'! ഇതുകൊണ്ടൊക്കെ എന്തോ നേട്ടമാണെന്നെനിക്കറിഞ്ഞൂടാ. വല്ലവരേയും തീറ്റിപ്പോറ്റാനായിങ്ങനെ കൈയ്യിലിരിക്കുന്ന കാശുമുടക്കി കടിക്കുന്ന പട്ടിയെ വാങ്ങുന്നതുപോലെ".

ഞാന്‍ ഉള്ളാലെ ചിരിക്കാറേയുള്ളൂ. കാരണം അടുത്ത തവണയും ഇതുതന്നെ അദ്ദേഹം പറയുമെന്നറിയാവുന്നതിനാല്‍. പക്ഷേ ഞാന്‍ ഒരിക്കലും നെല്‍കൃഷി നിരുത്സാഹപ്പെടുത്താറില്ല കാരണം എനിയ്ക്കോ അതു ചെയ്യാന്‍ കഴിയുന്നില്ല പിന്നെ കഷ്ടപ്പെട്ടും നഷ്ടം സഹിച്ചും അതുചെയ്യുന്നത്‌ ഒരു സാമൂഹ്യ സേവനമായി ഞാന്‍ കാണുന്നു. അത്രയും നെല്ല് എന്റെ നാടിനുവേണ്ടി ഉത്‌പാദിപ്പിക്കുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍! മാത്രവുമല്ല ശീരം അനങ്ങി ജോലിചെയ്യുന്നതിനാല്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനെങ്കിലും ഉതകുമെന്നതിനാലും ഞാന്‍ ഇതിനെ കാര്യമായി എതിര്‍ക്കാറുമില്ല. എങ്കിലും ചിലപ്പോള്‍ ചങ്കു തകരാറുണ്ട്‌ ചില സന്ദര്‍ഭങ്ങളില്‍ ആവിഷമം കാണുമ്പോള്‍. കൊയ്ത്ത്‌ അടുക്കുമ്പോള്‍ പാടത്ത്‌ മുക്കൂലി ചിലവുചെയ്തുണ്ടാക്കിയ നെല്ല് വിളഞ്ഞുകിടക്കുമ്പോള്‍, അത്‌ കൊയ്യാനാളെക്കിട്ടാതെ വിഷമിക്കുമ്പോള്‍, അതിനായി വെരുകിനേപ്പോലെ ഓടി നടക്കുന്നതുകാണുമ്പോള്‍, നാളെയുങ്കിലും കൊയ്യണം എന്നു കരുതി വെട്ടം വീഴുന്നതിനുമുന്‍പ്‌ ആള്‍ക്കാരെ അന്വേഷിച്ച്‌ ഓടുമ്പോള്‍, "ഇന്നും ആളെക്കിട്ടിയില്ല ഞയറാഴ്ചയാകട്ടേന്നു പറഞ്ഞു(തൊഴിലി പ്പെണ്ണുങ്ങള്‍) അന്നേയുള്ളുപോലും അണ്ടിയാപ്പീസിനവധി!" പലപ്പോഴും ഈ ഞയറാഴ്ചകള്‍ അനന്തമായി നീളുമ്പോള്‍ നെല്ലെല്ലാം പാടത്തു വീണടിഞ്ഞ്‌ അങ്ങനെ നശിക്കുന്നതുകാണുമ്പോള്‍ ഒരു കര്‍ഷകനുണ്ടാകുന്ന സങ്കടം അത്‌ എനിയ്ക്കറിയാം. പിന്നെ വല്ല വിധേനയും അതു കൊയ്ത്‌ കണ്ടത്തിലിട്ടാല്‍ തന്നെ (പണ്ടൊക്കെ കൊയ്തുകാര്‍ തന്നെ കറ്റ ചുമന്ന് വീട്ടിലെത്തിക്കുമായിരുന്നു)ആളെ നിര്‍ത്തി (അതിന്‌ ആളെവിടെ?) ചുമന്നു വീട്ടുമുറ്റത്തെത്തിച്ചാല്‍ അതവിടെയിരുന്ന് കിളിര്‍ക്കും! പിന്നെ മെതിയെന്ത്രം സ്വന്തമായുള്ളതിനാല്‍ രാത്രിയും പകലുമായി അവര്‍ രണ്ടുപേരും ഉറക്കം പോലുമില്ലാതെ കറ്റമെതിക്കലാണ്‌. കൂലിക്കാരെ കാലുപിടിച്ച്‌ ഒന്നോ രണ്ടോ ദിവസം പകല്‍ കിട്ടിയാല്‍ തന്നെ മെതിച്ചു കഴിഞ്ഞിട്ടുണ്ടാകില്ല.അവരുടെ പ്രായത്തില്‍ നാട്ടിലാരും ഈപണി ചെയ്യുന്നില്ലല്ലോ എന്നാലോചിക്കുമ്പോള്‍ സങ്കടം തോന്നുമെങ്കിലും അവര്‍ ചെയ്യുന്നത്‌ ഒരു പുണ്യമാണെന്ന് കരുതി സമാധാനിക്കും. ദൂരെയുള്ള നിലങ്ങളില്‍നിന്നും കറ്റ ആദ്യം തലച്ചുമടായും പിന്നെ ലോറിയിലും കൊണ്ടുവരികയും വേണം. ഇതിനൊക്കെ പണച്ചിലവിനേക്കാളുപരിയായി ക്ഷമയും സഹനശക്തിയും, തൊഴിലാളികളുടെ യഥാസമയമുള്ള ലഭ്യതയും സഹകരണവും ഇല്ലാതെ കഴിയില്ല തന്നെ. കൃഷി നഷ്ടമാകുന്നത്‌ ഇതൊക്കെ കൊണ്ടാണ്‌. അല്ലതെ മണ്ണോരിക്കലും ഞങ്ങളെ ചതിച്ചിട്ടില്ല.

കൊയ്തുമെതിച്ച്‌ അതുണക്കി തൂറ്റി ചപ്പും പൊടിയും വേര്‍തിരിച്ച്‌ നെല്ലും പതിരും വേര്‍തിരിച്ച്‌ ചാക്കില്‍ കെട്ടിവെച്ചാല്‍ അറ്റുത്ത മനോവിഷമം തുടങ്ങുകയായി. നാട്ടില്‍ നെല്ലെടുക്കാനാളില്ലാതായി. പണ്ടൊക്കെ വിത്തിടുമ്പോള്‍ അല്ലെങ്കില്‍ നടുമ്പോള്‍ തന്നെ 'കുഞ്ഞേ ഇപ്രാവശ്യം നെല്ലിഞ്ഞ്‌ തരണേ' എന്ന അപേക്ഷയുമായി പിറകേ നടന്നിരുന്ന 'കീച്ചാടി കുത്ത്‌' കാരായ കാര്‍ന്നോന്മാരെ കാണാനില്ല, അവരെല്ലാം ഉണ്ടോ അതോ അവരുടെ കാലം കഴിഞ്ഞുപോയോ എന്ന് വിഷമത്തോടെ ഓര്‍ക്കും. ഇന്ന് നെല്ല് എന്റെ പിതാവിന്റെ ഭാഷയില്‍ 'ചൗക്കലായി, നായിക്കും വേണ്ടാതായി' കുട്ടനാട്ടിലൊക്കെ കാര്‍ഷിക പാക്കേജോ അല്ലെങ്കില്‍ മറ്റു പലതോ ഒക്കെയായി എന്തെങ്കിലുമൊക്കെ സഹായം ലഹിക്കുമായിരിക്കും അല്ലെങ്കില്‍ സര്‍ക്കാര്‍ സംഭരിക്കുമായിരിക്കും, പക്ഷേ കുട്ടനാട്ടുകാരല്ലാത്ത ഓണാട്ടുകരയിലെ ഇന്നും നെല്‍കൃഷി ചെയ്യുന്ന പാവം കര്‍ഷകര്‍ എന്തു ചെയ്യാന്‍? എങ്കിലും ഞാന്‍ കൃഷിയെ ഒരിക്കലും തള്ളി പറയില്ല. എന്റെ പൂര്‍വ്വ പിതാക്കളെ അന്നമൂട്ടിയ അതേതൊഴില്‍ തന്നെയായിരിക്കാം നാളെ ഒരു പക്ഷേ എന്റെ വരും തലമുറയ്ക്കും ആശ്രയമായേക്കവുന്നത്‌ എന്ന ഒരു തോന്നല്‍ ഉള്ളിലെവിടെയോ!

അതുകൊണ്ടു തന്നെ കൂട്ടുകൃഷിക്കാരായ പലരും കളം വിട്ട്‌ പാടങ്ങള്‍ വിറ്റുകളയുകയോ, നികത്തി മറ്റു പലതു ചെയ്യുകയോ നികത്തി മറ്റു കൃഷികളിലേക്കു തിരിഞ്ഞപ്പോഴും, എന്നെങ്കിലും പിള്ളാര്‍ക്ക്‌ പാടത്തിറങ്ങേണ്ടി വരുന്ന ഒരവസ്ഥയുണ്ടായാല്‍ അന്ന് പാടമില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ഒരു തോന്നലില്‍ എന്റെ പിതാവ്‌ നിലം വില്‍ക്കാനോ, മണ്ണെടുത്ത്‌ കുഴിക്കാനോ, നികത്തി തെങ്ങുന്തൈ വെയ്കനോ തയ്യാറയില്ലെന്നത്‌ ഞാന്‍ സന്തോഷത്തോടെയും നന്ദിയോടെയും ഓര്‍ക്കുന്നു. പക്ഷേ അതിന്റെ പേരില്‍ ഒരുഗുണവും ഇതുവരെയുണ്ടായിട്ടില്ല.അല്ല വേണമെന്നില്ല, അതുപ്രതീക്ഷിച്ചല്ലല്ലോ അദ്ദേഹം ഒരു കൃഷിക്കാരനായത്‌! നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ അതിന്റെ പേരില്‍ കോടികള്‍ ചെലവഴിക്കുന്ന ഒരു കൃഷിവകുപ്പും അതിനായി ഒരു മന്ത്രിയും, കോടികള്‍ മുടക്കി ഇന്നുവരെ കൃഷി എന്തെന്ന് കണ്ടിട്ടില്ലാത്ത പക്ഷേ 'കൃഷി' മാത്രമറിയാവുന്ന കുറേ ഉദ്യോഗസ്ഥരുമുള്ള ഒരു വകുപ്പ്‌ ഇവിടെയുണ്ടെന്നറിയുന്നതു തന്നെ രോമാഞ്ചജനകമാണ്‌!

വെട്ടിനിരത്തുകയുമൊന്നും വേണ്ടാ, പകരം ഏക്കറുകണക്കിന്‌ പാടശേഖരങ്ങള്‍ ഇന്നും കാടുപിടിച്ച്‌ നശിച്ചു കിടക്കുന്നു ഞങ്ങളുടെ നാട്ടില്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വേണ്ടി നിലകൊള്ളുന്ന സര്‍ക്കരിന്‌ ധൈര്യമുണ്ടോ അതേറ്റെടുത്ത്‌ നെല്‍കൃഷിയിറക്കി അരിവില നാട്ടില്‍ പിടിച്ചു നിര്‍ത്താന്‍? അല്ലെങ്കില്‍ നെല്‍കൃഷി ഭീമമായ നഷ്ടം സഹിച്ചും നടത്തിക്കൊണ്ടുപോകുന്നവരെ വിത്തും വളവും നല്‍കി സമയത്തിന്‌ സഹായിച്ച്‌ നെല്ല് കൃഷിക്കാര്‍ക്ക്‌ നഷ്ടം വരാത്തവിധത്തില്‍(അതു കിടന്നു കിളിര്‍ത്ത്‌, നാശമായി പോയി കഴിയുമ്പ്പോഴല്ല) സംഭരിച്ച്‌ സൂക്ഷിക്കാനും തയ്യാറുണ്ടോ? ഉണ്ടെങ്കില്‍ അരിവില കുറയും തീര്‍ച്ച! അതിനുപകരം എവിടെയെങ്കിലും ഒന്നോരണോ തുണ്ടു പാടത്ത്‌ അയല്‍ക്കൂട്ടമെന്നൊക്കെ പ്രഹസനം നടത്താനും പത്രത്തില്‍ പടം വരുത്താനും വേണ്ടി നിലം ഏറ്റെടുത്ത്‌ കൃഷിയിറക്കി എന്നൊക്കെ തലക്കെട്ടുകള്‍ സൃഷ്ടിച്ചതുകൊണ്ടുമാത്രം കാര്യമായില്ല.

ഇവിടെയിപ്പോള്‍ 30%മൊന്നും ഉത്പാദിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നില്ല.അരിവില അങ്ങനെ കൂടട്ടെ, കൂടിക്കൂടി കിലോയ്ക്ക്‌ 100 രൂപ വെരെയാകട്ടെ! ഇത്‌ അല്‍പം സ്വാര്‍ത്ഥതയാണെന്നറിയാമെങ്കിലും അങ്ങനെയെങ്കിലും കേരളത്തില്‍ നെല്‍കൃഷിക്ക്‌ മാന്യമായ സ്ഥാനവും, താല്‍പര്യവും, അതിനായി തൊഴിലാളികളേയും കിട്ടട്ടെ! എന്നിട്ടുവേണം കമ്പ്യൂട്ടറൊക്കെ വലിച്ചെറിഞ്ഞിട്ട്‌ പാടത്തെ ചെളിയിലേക്കൊന്നെടുത്തു ചാടാന്‍!